Friday, February 27, 2009

എക്കണോമിക്സും വാഴയും പിന്നെ ഞാനും!

ഇതിപ്പോ അബദ്ധം പറ്റിയതാണോന്നു ചോദിച്ചാല്‍ അല്ലേയല്ല..എസ്പെഷ്യലി,,വെന്‍ കമ്പേര്‍ഡ് റ്റു മൈ പ്രീവിയ്സ് എക്സ്പീരിയന്‍സസ് ഏന്‍ഡ് എക്സ്പെരിമെന്റ്സ്..തീരെ അല്ല..
എന്നിരുന്നാലും..ചുമ്മാ പോസ്റ്റുവാ!!!
പിന്നെ "ഇതു നന്നാവുന്ന കേസല്ല "എന്നു ടെസ്റ്റിഫൈ ചെയ്ത് തന്നിട്ടുള്ള എല്ലാ കാര്‍ന്നോന്മാര്‍ക്കും ഒരു പോയിന്റ് ഓഫ് എവിഡെന്‍സ് ആയിക്കോട്ടേന്ന്!!
അപ്പോ കാര്യത്തിലേയ്ക്ക് നേരെ ചൊവ്വെ കടക്കാം...
കാലം ക്രി.പി.2003.ഞാന്‍ അന്നു പത്താം ക്ലാസ്സില്‍....പത്താം ക്ലാസ്സുകാരെ സംബന്ധിച്ചിടത്തോളം അദ്ധ്യയന വര്‍ഷം ഡിസംബര്‍‌ ആവുമ്പോള്‍ തീരും..ഒരായുസ്സിന്റെ കുരുത്തക്കേടു മുഴുവന്‍ എങ്ങനെ ഈ 6 മാസത്തിനുള്ളില്‍ ഒപ്പിച്ചു തീര്‍ക്കും എന്നു കൂലങ്കഷമായി ചിന്തിച്ചു തല പുകയ്ക്കുന്ന സമയം...നമ്മുടെ പിള്ളേരല്ലേ..ഈ ഒരു കൊല്ലം കൂടെ അല്ലേ ഉള്ളു എന്ന ടീച്ചര്‍മാരുടെയും അനധ്യാപകരുടെയും കണ്‍സഷനു മുന്നില്‍ കിരീടം വെയ്കാത്ത രാജ്ഞിയായി വിലസി നടക്കുന്ന കാലം..
രാവിലെ 8.30-8.45 ആകുമ്പോള്‍ സ്കൂള്‍ബസ്സില്‍ സ്കൂളിലെത്തും..പിന്നെ ബാഗ് വലിച്ചെറിഞിട്ട് റൌണ്ട്സിനു പോകും...ച്ചാല്‍...ദിങ്ങനെ തെക്കു വടക്കു നടന്ന് നമ്മുടേ സംഘത്തിലെ മറ്റു വാനരങ്ങളെല്ലാം എത്തിയിട്ടുണ്ടോ എന്നു നോക്കും..പിന്നെ 9.30യ്ക്ക് ടീച്ചര്‍ക്ക് പൈലറ്റായി ക്ലാസ്സില്‍ കയറും...ഉച്ചയ്ക്കും ഇതു പോലെ തെണ്ടിത്തിരിഞ്ഞു നടക്കും...ക്ലാസ്സുകള്‍ ഇഷ്ടം പോലെ സമയം ഉണ്ടായിരുന്നതിനാല്‍ ഉറങ്ങി ക്ഷീണം തീര്‍ക്കാനും കഴിഞ്ഞിരുന്നു.(അന്നൊരിയ്ക്കല്‍ ഫിസിക്സ് ക്ലാസ്സില്‍ ആത്മാര്‍ത്ഥമായി ശ്രദ്ധിച്ചിട്ട് ക്ലാസ്സ് തീര്‍ന്നപ്പോ സുഹൃത്തുക്കള്‍ ചേര്‍ന്നു കണ്ണില്‍ വയ്ക്കാന്‍ ഈര്‍ക്കിലിക്കഷ്ണം ഓഫര്‍ ചെയ്തത് വേറൊരു ചരിത്രം..)അങ്ങനെ ജീവിതം യൌവ്വന തീക്ഷ്ണവും ഹൃദയം പ്രേമസുരഭിലവുമായി പോകുന്ന ആ അസുലഭ സുന്ദര കാലഘട്ടം...ഇനി അടുത്ത പണി ആര്‍ക്ക്കിട്ട് വേണം എന്നതിനെ പറ്റി തല പെരുപ്പിക്കുന്ന കാലം...
അന്നൊരു ജൂണ്‍‌മാസപ്പെരുമഴക്കാലം..പുറത്ത് ഇടവപ്പാതി തകര്‍ക്കുന്നു..അതിലും ഗംഭീരമായി അകത്ത് എക്കണൊമിക്സ് തകതകര്‍ക്കുന്നു...പതിവു പോലെ ഞാന്‍ വായിനോട്ടത്തിലും.പക്ഷേ പതിവിനു വിപരീതമായി അന്നത്തെ വായിനോട്ടത്തിന്റേത് ഔട്ട്ഡോര്‍ ലൊക്കേഷനായിരുന്നു..അകത്ത് ജനപ്പെരുപ്പം മൂലം ഭാവി ഭാരതത്തിന്റെ ഭാവിയെപ്പറ്റി ടീച്ചര്‍ ആശങ്കാകുലയാകുന്നു..പുറത്തെ മഴയിലും കാറ്റിലും കഷ്ടപ്പെട്ട് പിടിച്ചു നില്‍ക്കുന്ന വാഴത്തയ്യിന്റെ ഭാവിയെപ്പറ്റി ഞാനും...അങ്ങനെ നിമിഷങ്ങള്‍ കടന്നു പോയി..
ജനപ്പെരുപ്പം,വാഴത്തൈ,...വാഴത്തൈ,ജനപ്പെരു
പ്പം..ജനപ്പെരുപ്പം,വാഴത്തൈ...അങ്നഗെന്‍ നിമിഷങ്ങള്‍ കടന്നു പോയി..
നിമിഷങ്ങള്‍ മിനിട്ടുകളായി..മിനിട്ടുകള്‍ ..മിനിട്ടുകള്‍...പിന്നെയും മിനിട്ടുകള്‍.
മുന്‍‌ബെഞ്ചില്‍ വാഴത്തൈ ഇപ്പൊ വീഴുമോ പിന്നെ വീഴുമോ എന്ന ശങ്കയില്‍ ഞാനും ശങ്കയേതുമില്ലാതെ സാമ്പത്തിക ശാസ്ത്രത്തില്‍ വാചാലയാകുന്ന ടീച്ചറും...

പെട്ടെന്ന് അതു സംഭവിച്ചു..
“അരുമക്കിടാങ്ങളിലൊന്നായി..മനതാരിലാശകള്‍ പൂവിടും പോലെ”..ഞാന്‍ “നോക്കി” വളര്‍ത്തിക്കൊണ്ടു വന്ന..അതിനു മുന്‍പുള്ള പല ദിവസങ്ങളിലും വിരസമായ എക്കണോമിക്സ്,കമ്പ്യൂട്ടറ്,ഫിസിക്സ് ക്ലാസ്സുകളില്‍ നിന്ന് മോചനം തനു കൊണ്ടിരുന്ന എന്റെ കൊച്ചു തോഴി..അവള്‍ “പുതും” എന്ന അതിദാരുണമായ ശബ്ദത്തോടെ നിലം പതിച്ചു...ഒപ്പം ഐക്യദാര്‍ഡ്ഡ്യം പ്രഖ്യാപിച്ചു കൊണ്ട് അത്രയും നേരം ഉന്നതമായ താടിയെ സപ്പോര്‍ട്ട് ചെയ്തു കൊണ്ടിരുന്ന എന്റെ വലം കയ്യും..സ്വാഭാവികമായും എന്റെ തല താഴെ ബെന്ചില്‍ വന്നിടിച്ചു...അകത്തൊന്നുമില്ലാ‍ായിരുന്നത
ു കൊണ്ട് സാമാന്യം നന്നായി നൊന്തു!!
തത്ഫലമായി “യ്യോ” എന്നു ശ്രുതി മധുരമായ ഒരു ആര്‍ത്തനാദം പുറപ്പെടുവിച്ചു കൊണ്ട് നോം ഇഹലോകത്തിലേയ്ക്ക് തിരിച്ചെത്തി...

ദാറ്റ് ഡിദ് ഇറ്റ്!!!
അത്രയും നേരം എന്റെ കോപ്രായങ്ങള്‍ ഒക്കെ സഹിച്ചു അടുത്തിരിയ്ക്കുകയായിരുന്ന എന്റെ പ്രിയ സഖിയുടെ ക്ഷമയുടെ നെല്ലിപ്പലകയുടേ ആണിക്കല്ല് ഇളക്കാന്‍ മാത്രം കാലിബറ്‌ ഉള്ളതായിരുന്നു ആ ആര്‍ത്തനാദം എന്നു മനസ്സിലായത് അവളുടെ കള്ളിയങ്കാട്ട് നീലി സ്റ്റൈലില്‍ നീട്ടി വളര്‍ത്തിയ നഖം കൈത്തണ്ടയില്‍ ആഴ്ന്നിറങ്ങിയപ്പോഴാണ്..കൂടേ നല്ല അസ്സലു മണിപ്രവാളത്തില്‍ “എടീ......... ഇതു ക്ലാസാ..”എന്നു ഒരു ബോധവത്ക്കരണവും..!!
ഭാഗ്യത്തിനു ദീനരോദനം ടീച്ചറിന്റെ ചെവിയില്‍ എത്തിയില്ല..എത്തിയിരുന്നെങ്കില്‍..ഈശ്വരാ
‍ാ‍ാ...
സ്കൂള്‍ജീവിതത്തില്‍ ഇന്നു വരെ 5 അടി മാത്രം കൊണ്ടിട്ടുള്ള വിദ്യാര്‍ത്ഥിനി എന്ന എന്റെ റെക്കോറ്ഡ് സ്കൂള്‍ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ തല്ല് ഒറ്റ ദിവസം കൊണ്ട് നേടിയവള്‍ എന്ന് തിരുത്ത്പ്പെട്ടേനെ..കൂടെ ‘എന്തു നല്ല കുട്ടി...നല്ല അടക്കവും ഒതുക്കവും”എന്ന ടീച്ചേഴ്സിന്റെ (മാത്രം) ഇമേജും പൊട്ടിപ്പാളീസായേനെ..(അതേന്നേ...സത്യായിട്ടും..!!ഞാനും അത്ഭുതപ്പെട്ടിട്ടുണ്ട്..പക്ഷേ അമ്മച്ചിയാണേ സത്യാ!!)..

ഇതൊരു അബദ്ധമായിട്ട് കൂട്ടാമോ എന്നു ചോദിച്ചാല്‍ അറിയില്ല..എന്നാലും ഇത് വായിച്ചിട്ട് സ്കൂള്‍ജീവിതത്തിലെ ഏതെങ്കിലും ഒരു മുഹൂര്‍ത്തം എങ്കിലും ആര്‍ക്കെങ്കിലും ഓര്‍മ്മ വന്നുവെങ്കില്‍..ഓര്‍ക്കുക..ഈ വധത്തിന്റെ പിന്നിലുള്ള ദുരുദ്ദേശ്യവും അതല്ലാതെ മറ്റൊന്നുമല്ല!!

Monday, February 9, 2009

സ്നേഹാക്ഷരങ്ങളുടെ കര്‍പ്പൂര ഗന്ധം..

തുടക്കത്തിലെ ആവേശം ബോറടിയ്ക്കു വഴിമാറിത്തുടങ്ങിയ ഒരു ഡിസംബര്‍ വെക്കേഷന്‍ ..പറ്റിച്ചേ എന്നു കളിയാക്കിച്ചിരിച്ചു കൊണ്ട് ഓടിപ്പോകുന്ന ദിവസങ്ങള്‍....വായിച്ചു കഴിഞ്ഞ പുസ്തകങ്ങളിലൂടെ വീണ്ടുമൊരോട്ടപ്രദക്ഷിണമാവാമെന്നോര്‍ത്താണ് മുകളിലെ മുറിയിലെത്തിയത്..അലമാര തുറന്നപ്പോള്‍ സ്വീകരിച്ചത് പക്ഷേ വേറൊരു കൂട്ടര്‍..ഒരു പഴയ ഫോള്‍ഡര്‍ നിറയെ കത്തുകള്‍..
പലരുടേതുമായ ഈ ഓര്‍മ്മപ്പൊട്ടുകളെ ആരാണാവോ ഇവിടെയിങ്ങനെ കൂട്ടിവെച്ചത്?പലയിടത്തും വൈകിയെത്താറുള്ള ഒരു ചരിത്രാന്വേഷിയെ എന്നെങ്കിലും പ്രതീക്ഷിച്ചിരുന്നുവോ അവര്‍?... .
.അവയ്ക്കെന്തൊക്കെയോ ഒരുപാട് പറയാനുണ്ടായിരുന്നു...നനുത്ത നീലക്കടലാസില്‍ കിനിഞ്ഞ കര്‍പ്പൂരഗന്ധമുള്ള വാക്കുകളിലൂടെ.....വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ..മേല്‍‌വിലാസങ്ങള്‍ പലതും മാറിയെങ്കിലും..പുതുമ മാറാത്ത കുറെയേറെ വിശേഷങ്ങള്‍..

കുട്ടിക്കാലത്ത് അമ്മൂമ്മയ്ക്ക് കത്തെഴുതാന്‍ അമ്മ വിളിയ്ക്കുമ്പോള്‍ "അമ്മൂമ്മയ്ക്കു സുഖമാണോ?മരുന്നു കഴിയ്ക്കുന്നുണ്ടോ?ബാക്കി അമ്മ എഴുതും" എന്നിങ്ങനെ മൂന്നാലു വരി എഴുതിക്കൂട്ടി രക്ഷപ്പെട്ടിരുന്നു..അക്ഷരങ്ങളുടെ മൗനത്തേക്കാള്‍ കളിപ്പാട്ടങ്ങളുടെ കലപിലയേ സ്നേഹിച്ച ആ പച്ചിലക്കാലത്തൊരിയ്ക്കലും അറിഞ്ഞില്ല..ചിതറിത്തെറിച്ച ആ അക്ഷരക്കൂട്ടങ്ങള്‍ക്കിടയിലെവിടെയോ ഒരു നാലു വയസ്സുകാരിയുടെ പുഞ്ചിരി തിരഞ്ഞിരുന്ന രണ്ടു നരവീണ കണ്ണുകളുണ്ടായിരുന്നുവെന്ന്..
പിന്നീട് ബാക്കിയെല്ലാം പോലെ കത്തെഴുതലും ഒരു കളിയായി..ചായങ്ങളും തൊങ്ങലുകളും പിടിപ്പിച്ച് അക്ഷരങ്ങളെ അലങ്കരിച്ചു.. കൗമാരത്തിലും കത്തുകളെഴുതിയിരുന്നു.. കൊച്ചു ശാഠ്യങ്ങള്‍ക്കും വികൃതികള്‍ക്കും കൂട്ടായി..കരയുമ്പോള്‍ ചിരിപ്പിയ്ക്കുന്ന..ചിരിയ്ക്കുമ്പോള്‍ കൂടെ ചിരിയ്ക്കുന്ന..നേര്‍ത്ത വയലറ്റ് നിറമുള്ള സ്വപ്നക്യാന്‍‌വാസില്‍ ഞാന്‍ വരഞ്ഞ പ്രിയപ്പെട്ടവനായി മാത്രം....മൗനത്തിന്റെ ഭാഷയിലെഴുതിയവ...പ്രണയാക്ഷരങ്ങളുടെ കൈയ്യൊപ്പു പതിഞ്ഞവ...ചെമ്പകപ്പൂവിന്റെ സുഗന്ധമുള്ളവ..മെയിലുകളൂം ഈ-കാര്‍ഡുകളും നിറഞ്ഞ എന്റെ കമ്പ്യൂട്ടറിനെ താങ്ങുന്ന മേശവലിപ്പില്‍ അവയൊക്കെയും അനാഥരായിട്ട് എത്ര നാളായി?..ആവോ..
ഇപ്പോഴാരും കത്തെഴുതാറില്ലെന്നു തോന്നുന്നു..എസ്.എം.എസ്സുകള്‍ ധാരാളം..വല്ലപ്പോഴും ഈ-മെയിലുകളയയ്ക്കുന്നതു തന്നെ സമയമില്ലാക്കാലത്ത് ആര്‍ഭാടമാണ്...
ഓരോ കത്തും ഓരോ ചരിത്രരേഖയല്ലേ? ചിരിയും കണ്ണീരും സ്നേഹവും ഉപദേശങ്ങളും അക്ഷരങ്ങളെ ദൂതയയ്ക്കുന്നു..കാലത്തിന്റെ കഥപറച്ചിലുകാരാവാന്‍‌..പലരുടെ വിരലുകള്‍ വരഞ്ഞവ...മഷി വീണ മറുകുകളും അക്ഷരപ്പിശകിന്റെ പോറലുകളുമുള്ളവ..പകുതിയ്ക്ക് വെച്ചു വെട്ടിയ വികലാംഗരായ വാചകങ്ങളുടെ നൊമ്പരം പേറുന്നവ..അവയ്ക്ക് പകരം നില്‍ക്കാന്‍ ഡിജിറ്റല്‍ അക്ഷരമാലയ്ക്കാകുമോ?ഒരുപക്ഷേ ഇടവപ്പാതിയുടെ സംഗീതവും മൂവാണ്ടന്‍ മാങ്ങയുടെ കൊതിയ്പ്പിക്കുന്ന മണവും പിറന്നാള്‍പായസത്തിന്റെ മധുരവും അറ്റാച്ച്ഡ് ഫയലുകളായി അയയ്ക്കാവുന്ന കാലം വന്നേയ്ക്കാം..എങ്കിലും വരികള്‍ക്കിടയില്‍ തെളിയുന്ന സ്നേഹത്തിന്റെ ഭാഷ ഈ അക്ഷരങ്ങള്‍ക്കു മാത്രം സ്വന്തം....കാരണം അവയ്ക്കു കര്‍പ്പൂര ഗന്ധമാണ്..സ്നേഹത്തിനും.