Friday, April 8, 2011

പാട്ടോര്‍മ്മ...

കണ്ണടച്ചുറങ്ങുമ്പോള്‍ പാട്ട് വേണമെന്ന ശീലത്തിനു തുടക്കം കുറിച്ചത് ഏതു ഹോസ്റ്റല്‍ മുറിയിലെ ഉറക്കം ഞെട്ടിച്ച സ്വപ്നമാണെന്നറിയില്ല..രാവു മുഴുവന്‍ ചെവിയിലിരുന്നു പാടുന്ന ഹെഡ്സെറ്റിനെ പറ്റി കൂട്ടുകാരുടെ കളിയാക്കലുകള്‍ ശാസനകളായി..ഉപദേശമായി...പിന്നെയേതോ ഒരു ജന്മദിനത്തില്‍ , സമ്മാനമായി ഒരു ഹെഡ്സെറ്റ് കൈയിലെത്തുമ്പോഴേയ്ക്കും “അന്നലൂഞ്ഞാലും’ ഓമനത്തിങ്കളും” മടങ്ങി വന്നു തുടങ്ങിയിരുന്നു. .....എന്നോ കളഞ്ഞുപോയ ഉച്ചയുറക്കങ്ങളും കൂടെ “ഓമനക്കുട്ടന്‍ മണി ഗോവിന്ദനും” “കായലിനക്കരെ പോകാനെനിയ്ക്കും” “അങ്കണത്തൈമാവും..” കര്‍ക്കിടകക്കാറ്റു കൊണ്ടുപോയ മുത്തശ്സിയുടെ വള്ളം കായലില്‍ അനാഥമായപ്പോള്‍ തേങ്ങലുകള്‍ ഉള്ളിലടക്കേണ്ടിയിരുന്നില്ലാത്ത ശൈശവം ഉറക്കെക്കരഞ്ഞു..”ഈ പാട്ട് വേണ്ടാ‍ാ..എനിയ്ക്ക് സങ്കടം വരും”. ....................................... കളിവഞ്ചിപ്പാട്ടുകള്‍ പാതി നിര്‍ത്തി പടി കടന്നു പോയ മുത്തശ്ശിയെ മറന്ന് പിന്നെയുമേറെ ദൂരം തുഴഞ്ഞു.. യൂണിഫോമിന്റെ നീലയും വെള്ളയുമല്ലാതെയും നിറങ്ങളുണ്ടെന്നറിഞ്ഞ പ്രായത്തില്‍ കൂട്ടിനു ബാലഭാസ്കറിന്റെ പാട്ടുകളായിരുന്നു ... ഓര്‍മ്മയ്ക്കായൊരു സ്നേഹഗീതം മാത്രം ബാക്കി വെച്ച് പിരിഞ്ഞുപോകവെ പലരും ഓട്ടോഗ്രാഫിലെഴുതി..”എത്രയകന്നു കഴിഞ്ഞാലും നീ..ഏതു തുരുത്തില്‍ മറഞ്ഞാലും”...മനസ്സിലെങ്കിലും..
. ചുവന്ന അക്ഷരങ്ങളില്‍ കലണ്ടര്‍ത്താളുകളിലെഴുതിച്ചേര്‍ത്ത പരീക്ഷത്തീയതികള്‍ മാത്രം കണികണ്ടുണര്‍ന്ന നാളുകളില്‍ അലാറങ്ങളായി ഉണര്‍ത്തുപാട്ട്...വിളിച്ചല്ല..”അലറി” എന്നു വേണം പറയാന്‍...അവനെ “അലറാന്‍” എന്നു വിളിച്ച കൂട്ടുകാരിയെ ഓര്‍മ്മ വരുന്നു...സങ്കടം വരുമ്പോഴൊക്കെയും അവളെക്കൊണ്ട് പാടിച്ചിരുന്ന“ഹിമശൈലസൈകതവും..”...... ....... ആദ്യ ഹോസ്റ്റല്‍ ദിനങ്ങളിലൊന്നില്‍ ഒരു പാട്ടുകാരിയെത്തന്നെ മുറിസഖി (കടപ്പാട്:ഹോസ്റ്റല്‍ നിഘണ്ടു) യായി കിട്ടിയപ്പോള്‍ സന്തോഷമായി..”വരമഞ്ഞളാടിയും” “ആരോ വിരല്‍ മീട്ടിയും” “കണ്ണാംതുമ്പിയും” പാടിത്തന്ന് അവള്‍ ഞങ്ങളുടെ ആസ്ഥാന ഗായികയായി...പിന്നെ സിസ്റ്ററിന്റെ കണ്ണു വെട്ടിച്ചു കളിച്ച അന്താക്ഷരികളിലെ കുറെയേറെ ഓര്‍മ്മയില്ലാപ്പാട്ടുകളും...കുഞ്ഞു വിഷമങ്ങളും ടെന്‍ഷനും വാശികളും സങ്കടങ്ങളും കൂട്ടുപിടിച്ചുറങ്ങാന്‍ കിടക്കുമ്പോള്‍ ..”പോട്ടെടീ മോളേ സുലോചനേ” എന്നാശ്വസിപ്പിയ്ക്കുന്ന സൌഹൃദത്തിന്റെ തണലും... ഉരുകിത്തീരുന്ന മെഴുകുതിരിമണമുള്ള അള്‍ത്താരയിലെ “തിരുനാമകീര്‍ത്തനവും” “കാവല്‍മാലാഖമാരും” ............. .......... അതിര്‍ത്തി കടന്നപ്പോള്‍ കപ്പയ്ക്കും മീനിനും മലയാള സിനിമയ്ക്കുമൊപ്പം പാട്ടിനോടുമുള്ള കൊതി ഇരട്ടിയായി... അതിനെ നൊസ്റ്റാള്‍ജിയ എന്നു ക്ലീഷേ ചെയ്യാന്‍ തോന്നിയില്ല..”അല്ലിയിളം പൂവും” “താമരക്കണ്ണനും” പിന്നെ “ആയിരം കണ്ണുമായിയും” ഏറെ രാത്രികളില്‍ കരയിച്ചുറക്കിയെങ്കിലും... ഓര്‍മ്മയുടെ ആല്‍ബത്തില്‍,പൂത്ത വാകമരങ്ങള്‍ ഉള്ളിലേയ്ക്ക് തലനീട്ടുന്നൊരു ക്ലാസ്മുറിയും അവിടൊരു നീലച്ചുരിദാറുകാരിയും...രണ്ടായിപ്പിന്നിയ മുടിയില്‍ വെള്ള റിബണ്‍ കെട്ടിയവള്‍.....ഷോളിന്റെ നീളം രണ്ടു വശത്തും കൃത്യമാണോയെന്ന് വേവലാതിപ്പെടുന്നവള്‍..അവള്‍ക്കു വേണ്ടി വിരലുകള്‍ വീണ്ടും 4SHARED ലേയ്ക്ക്...”നീയറിയാനും” “ഓര്‍മ്മയ്ക്കായും” “മഴ മാഞ്ഞൊരീറന്‍ രാവും” ചെവികളില്‍ പെയ്തിറങ്ങുമ്പോള്‍ മനസ്സിലും പാ‍ട്ടിന്റെ ഓര്‍മ്മ മഴ..അതോ ഓര്‍മ്മയുടെ പാട്ടു മഴയോ??? സ്വപ്നവും സത്യവും സങ്കടവും സന്തോഷവും പാട്ടുമോര്‍മ്മയുമെല്ലാം ചേര്‍ത്തൊരു പ്ലേലിസ്റ്റുണ്ടാക്കി,കേട്ടു കിടന്നപ്പോള്‍ കണ്ണുകള്‍ വീണ്ടും നനവറിഞ്ഞു.....അന്നേരം തന്നെ “അരികിലില്ലെങ്കിലും അറിയുന്നു ഞാന്‍”...ഒഴുകി വന്നത് എങ്ങനെയാണാവോ??? dedication:ആലോചിച്ചുകൂട്ടി കരച്ചിലിന്റെ വക്കത്തേയ്ക്ക് കാലും നീട്ടിയിരുന്നപ്പോള്‍ എന്നെ വിളിച്ച്,”bgm പ്ലേ ചെയ്ത് “ഈ പാട്ടേതെന്നു പറയെടീ” ന്നു പറഞ്ഞും,വന്ദനത്തിലെ ഡയലോഗ് കേള്‍പ്പിച്ചും, ചിരിപ്പിച്ച എന്റെ പ്രിയപ്പെട്ട സുഹൃത്തിന്.........